കുന്നംകുളത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നതിനിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് വാഹനത്തിനുള്ളിൽ വെച്ച് സൂര്യാതപമേറ്റത് വലിയ ആശങ്കയുണ്ടാക്കുന്നു. തൃശൂർ കുന്നംകുളം-വടക്കാഞ്ചേരി റോഡിലൂടെ യാത്ര ചെയ്തിരുന്ന കടപ്പുറം അഴിമുഖം സ്വദേശി മധുവിനാണ് (55) രാവിലെ 10 മണിയോടെ പൊള്ളലേറ്റത്. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാതെ കാറിന്റെ ഗ്ലാസുകൾ താഴ്ത്തിയിട്ടാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്.

 

 കുന്നംകുളം : സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നതിനിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് വാഹനത്തിനുള്ളിൽ വെച്ച് സൂര്യാതപമേറ്റത് വലിയ ആശങ്കയുണ്ടാക്കുന്നു. തൃശൂർ കുന്നംകുളം-വടക്കാഞ്ചേരി റോഡിലൂടെ യാത്ര ചെയ്തിരുന്ന കടപ്പുറം അഴിമുഖം സ്വദേശി മധുവിനാണ് (55) രാവിലെ 10 മണിയോടെ പൊള്ളലേറ്റത്. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാതെ കാറിന്റെ ഗ്ലാസുകൾ താഴ്ത്തിയിട്ടാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ ശരീരത്തിൽ ചെറിയ നീറ്റൽ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് നെഞ്ചിന് താഴെയായി ചുവന്ന കുമിളകൾ രൂപപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ അഞ്ചങ്ങാടിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ മധുവിന്റേത് സൂര്യാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഐസ് ക്യൂബുകളും പ്രത്യേക ലോഷനും ഉപയോഗിച്ചുള്ള പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമല്ലാത്തതിനാൽ അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. വാഹനത്തിനുള്ളിലായിരുന്നിട്ടും വെയിലേറ്റ് പൊള്ളലേറ്റ സംഭവം ആരോഗ്യപ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. രാവിലെയാണെങ്കിൽ പോലും അന്തരീക്ഷത്തിലെ ചൂട് എത്രത്തോളം അപകടകരമാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

മധുവിനെ കൂടാതെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സൂര്യാതപം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ചെമ്മാട് എട്ട് വയസ്സുകാരനായ അഫ്നാന് കൈയിൽ പൊള്ളലേറ്റതിനെത്തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി വാസുവിനും വൈകുന്നേരം നാല് മണിയോടെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ പൊള്ളലേറ്റു. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.