കുണ്ടറ പൊലീസ് കസ്റ്റഡി മര്‍ദന ആരോപണം; ഡിജിപി ഉടന്‍ ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും

വാദം തള്ളിക്കൊണ്ടുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

സിയാദിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വാദം

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തില്‍ ഡിജിപി ഉടന്‍ ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിയാദിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വാദം. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിയാദിനെ സിപിഒ ശ്രീജിത്ത് മര്‍ദിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. സിയാദിനെ മര്‍ദിക്കുമ്പോള്‍ ജീപ്പില്‍ താനുമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. 

സഹോദരനെ കാണാനില്ലെന്ന  ഈ പെണ്‍കുട്ടിയുടെ പരാതിയിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 16-ന് കസ്റ്റഡിയിലെടുത്ത് 17-ന് പൊലീസ് വിട്ടയച്ച സിയാദ്, ജൂലൈ 25-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മരണകാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു.