സഹോദരന്റെ ജനന തിയതിയാണ് പെൺകുട്ടിയുടെതായി കാണിച്ചിരിക്കുന്നത്, സർട്ടിഫിക്കറ്റിൽ 'ലഡ്ക' എന്നത് തിരുത്തി 'ലഡ്കി' ആക്കി : കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ രാഹുൽ ഈശ്വർ

 

 തിരുവനന്തപുരം : കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. സഹോദരന്റെ ജനന തിയതിയാണ് പെൺകുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് എന്ന് രാഹുൽ ഈശ്വർപറഞ്ഞു. പെൺകുട്ടിയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുൽഈശ്വർ പുറത്തുവിട്ടു. മൊണാലിസയുടെ അച്ഛനാണ് പൊലീസ് സ്റ്റേഷനിൽ ആധാർ അടക്കമുള്ള രേഖകൾ നൽകിയിരുന്നത്. 

അനിയന്റെ പ്രായം 16, മൊണാലിസയുടെ പ്രായവും 16, അതെങ്ങനെയാണ് സംഭവിക്കുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. സഹോദരന്റെ ജനന സർട്ടിഫിക്കറ്റിൽ 'ലഡ്ക' എന്നത് തിരുത്തി 'ലഡ്കി' ആക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പെൺകുട്ടിയും ഭർത്താവുമായും സംസാരിച്ച വീഡിയോ ദൃശ്യങ്ങളും രാഹുൽ ഈശ്വർ പുറത്തുവിട്ടു. അതേസമയം മൊണാലിസയും ഭർത്താവും കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും ഇരുവരുടെയും വിവാഹം ലൗ ജിഹാദ് എന്നുള്ള പ്രചാരണം തെറ്റാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 

മൊണാലിസയ്ക്ക് കേരളത്തിൽ ജീവിക്കാനാണ് താല്പര്യം. മധ്യപ്രദേശ് പൊലീസ് ഓഫീസർ ഗണപതുമായി താൻ വളരെ വിശദമായി സംസാരിച്ചു. മോണാലിസയ്ക്ക് 16 വയസ്സ് എന്നാണ് മധ്യപ്രദേശ് പൊലീസിന്റെ അവകാശവാദം. എന്നാൽ പെൺകുട്ടിക്ക് 18 വയസ് തികഞ്ഞതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ പെൺകുട്ടി തയ്യാറാണ്. പൊലീസിന്റെ നിർദ്ദേശത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കേരള ഹൈക്കോടതിയെയും മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിക്കാനുള്ള ആലോചനയുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.