വിധ്വേഷ പ്രസംഗം; ബി ഗോപാല കൃഷ്ണനെതിരെ പരാതി നൽകി കെഎസ്‌യു
തെരഞ്ഞെടുപ്പ് ലക്ഷ‍്യമിട്ട് ഗോപാലകൃഷ്ണൻ വർഗീയ പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം.
തൃശൂർ: ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിലും പരാതി നൽകി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ. തെരഞ്ഞെടുപ്പ് ലക്ഷ‍്യമിട്ട് ഗോപാലകൃഷ്ണൻ വർഗീയ പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഗോപാലകൃഷ്ണനെ അയോഗ‍്യനാക്കണമെന്നും പരാതിയിൽ പറയുന്നു. ഗോപാലകൃഷ്ണൻ ക്ഷേത്ര പരിസരത്ത് വച്ച് വിഡിയോ ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാണിച്ച് ടെമ്പിൾ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ നിന്നുമാണ് എൻഡിഎ സ്ഥാനാർഥിയായി ഗോപാലകൃഷ്ണൻ മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 48 ശതമാനം ഹൈന്ദവ ജനസംഖ‍്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നും ഗോപാലകൃഷ്ണൻ പരാമർശം നടത്തിയിരുന്നു.അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്‌യു നേതാവ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.