കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

 

കൊപ്പത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.

 

അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുജീബിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും.

വെമ്പായം കൊപ്പത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വം അല്ലാത്ത നരഹത്യക്ക് കേസെടുത്തു. ബസ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി റിപ്പോര്‍ട്ട് തേടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വിഷയത്തില്‍ വിജിലന്‍സ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുജീബിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും.

കൊപ്പത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ബസ് ബൈക്കിലിടിച്ച ശേഷം സമീപത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രികനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രന് (56) ജീവന്‍ നഷ്ടമായിരുന്നു. കടയ്ക്കുള്ളിലുള്ളവര്‍ പിറകുവശത്തൂടെ ഓടി രക്ഷപ്പെട്ടിരുന്നു. ബസ് അമിത വേഗത്തിലായിരുന്നുവെന്നും സമീപത്തെ വാഹനങ്ങളെയടക്കം ഇടിച്ചുതെറിപ്പിച്ചാണ് കടയിലേക്ക് കയറിയതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം നാട്ടുകാരുടെ ആരോപണം ബസ് ജീവനക്കാര്‍ തള്ളിയിരുന്നു. ബൈക്ക് യാത്രക്കാരന്‍ റോഡിലൂടെ കയറി വന്നപ്പോള്‍ ബസ് വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ബസ്സിന് തകരാറില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.