സംസ്ഥാനത്ത് ഇന്നലെ കൂടുതൽ പേർക്ക് പാമ്പുകടിയേറ്റത് കോഴിക്കോട്
കേരളത്തിൽ ഇന്നലെ പാമ്പ് കടിയേറ്റ 29 പേരെ കനിവ് 108 ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു. ഇതിൽ 21 പേരെ പാമ്പ് കടിച്ചത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ബാക്കി എട്ടുപേർക്ക് കടിയേറ്റത് പാമ്പിൽനിന്ന് തന്നെയാണോ എന്നത് കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ.
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ പാമ്പ് കടിയേറ്റ 29 പേരെ കനിവ് 108 ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു. ഇതിൽ 21 പേരെ പാമ്പ് കടിച്ചത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ബാക്കി എട്ടുപേർക്ക് കടിയേറ്റത് പാമ്പിൽനിന്ന് തന്നെയാണോ എന്നത് കൂടുതൽ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഇന്നലെ അഞ്ച് പേർക്കാണ് ജില്ലയിൽ പാമ്പ് കടിയേറ്റത്. മൂന്ന് പേരെ സംശയാസ്പദ സാഹചര്യത്തിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് സ്ഥിരീകരിച്ച കേസുകളും രണ്ട് സംശയിക്കുന്ന കേസുകളും ഉൾപ്പെടെ അഞ്ച് സംഭവങ്ങളിൽ ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തി.
ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ രണ്ട് കേസുകൾ വീതവും പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിൽ ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.
പാമ്പ് കടിയേറ്റതെന്ന് സംശയിക്കുന്ന കേസുകളിൽ കോഴിക്കോടിനും തിരുവനന്തപുരത്തിനും പുറമെ കൊല്ലം, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമായി വന്ന കേസുകളിലും ആശുപത്രികളിൽ നിന്നുള്ള റെഫറൻസ് കേസുകളിലുമാണ് 108 ആംബുലൻസുകൾ പ്രധാനമായും ഇടപെട്ടത്.
ഇന്നലെ കോഴിക്കോട് കുറ്റ്യാടി മുണ്ടക്കുറ്റിയിൽ വീട്ടിൽനിന്ന് അഞ്ച് ശംഖുവരയൻ പാമ്പുകളെ പിടികൂടിയിരുന്നു. മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽനിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിന്റെ തലയണക്ക് അടിയിൽനിന്ന് ഞായറാഴ്ച രാവിലെയാണ് ആദ്യം പാമ്പിനെ കണ്ടത്. അതിനെ മാറ്റിയ ശേഷം എട്ടു വയസ്സുള്ള കുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും ഒരു ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. രണ്ടു പാമ്പുകളെ കണ്ടെത്തിയതോടെ രമേശൻ വീടിന്റെ മറ്റു റൂമുകൾ പരിശോധിക്കുമ്പോൾ വീണ്ടും ഒരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രാത്രിയിൽ പ്രദേശശവാസികളെത്തി വീടും പരിസരവും ഒന്നുകൂടി പരിശോധിച്ചപ്പോൾ രണ്ട് ശംഖുവരയൻ പാമ്പുകളെ കൂടി കണ്ടെത്തി. ഭിത്തികൾ എല്ലാം സിമന്റ് ചെയ്ത് നിലം മുഴുവനായും ടൈൽ പാകിയ വീട്ടിനുള്ളിലാണ് പാമ്പുകളെ കണ്ടത്.