പർദ്ദ ധരിച്ച് മുഖം മറച്ചു വീട്ടിൽ എത്തി, കൈയില്‍ രണ്ട് കുപ്പി പെട്രോളും ; കൊലപ്പെടുത്തിയത്തിന് പിന്നാലെ ഞരമ്പ് മുറിച്ച ശേഷം ആത്മഹത്യ
കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്.

കൊല്ലം : കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിനാണ് മരിച്ചത്. അച്ഛന്‍ കുത്തേറ്റ് ആശുപത്രിയിലായെന്നും കേട്ടു. ഫെബിനെ വീടുകയറി കുത്തി കൊലപ്പെടുത്തി കാറിൽ കയറി പോവുകയായിരുന്നു.
ഇതിനു പിന്നാലെയാണ് നഗരത്തിനടുത്ത് ചെമ്മാന്‍മുക്കില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയെത്തുന്നത്. അല്പനേരം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിയുടെ കൊലയാളിയെന്നു കരുതുന്നയാളാണ് മരിച്ചതെന്ന് പോലീസ് മനസ്സിലാക്കി. പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ കണ്ട ചോര സൂചനയായി.
തുടരന്വേഷണത്തിലാണ് പകയുടെ കഥ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് തിരഞ്ഞെടുത്ത രീതിയും നടുക്കുന്നതായിരുന്നു. പര്‍ദ്ദപോലെ തോന്നുന്ന കറുത്ത വേഷം ധരിച്ച് മുഖം മറച്ചാണ് പ്രതി വീട്ടിലേക്ക് കയറിവന്നത്. കൈയില്‍ പെട്രോളും കരുതിയിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഇറങ്ങി നോക്കിയപ്പോള്‍ ഫെബിന്റെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്ന് അയല്‍വാസിയായ ബി.ആര്‍. നായര്‍ പറഞ്ഞു. കുത്തുകൊണ്ട് ഫെബിന്‍ റോഡിലേക്ക് ഓടിവന്നു വീണപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ഒരുമണിക്കൂറിനുള്ളില്‍ തീവണ്ടിക്കു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയും വന്നു. പിന്നീട് ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്നു വന്നതോടെ പരിസരവാസികളും നഗരവും ഞെട്ടി.
എല്ലാവര്‍ക്കും ഫെബിനെ കുറിച്ച് നല്ലതേ പറയാനേയുള്ളൂ. ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയായ ഫെബിന്‍ പഠനം കഴിഞ്ഞശേഷം ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിക്കായി പോകും. സന്തോഷത്തോടെ കഴിയുന്ന കുടുംബമാണ്. ഫെബിനൊപ്പം അച്ഛന്‍ ജോര്‍ജ് ഗോമസ്, അമ്മ ഡെയ്സി എന്നിവരാണ് ഫ്‌ളോറി ഡെയില്‍ എന്ന വീട്ടില്‍ താമസം. സഹോദരി കോഴിക്കോട്ട് ബാങ്ക് ജീവനക്കാരിയാണ്. ബെന്‍സിഗര്‍ ആശുപത്രിയിലെ ഡ്രൈവറാണ് ഫെബിന്റെ പിതാവ് ജോര്‍ജ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജോര്‍ജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.