കൊല്ലത്ത് ആക്രിക്കടയിൽ തീപിടുത്തം
ശാസ്താംകോട്ട : ആക്രിക്കടക്കു മുന്നിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ തീപിടിച്ച് നശിച്ചു. വ്യാഴാഴ്ച പുലർച്ച നാലരയോടെ സിനിമാ പറമ്പിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷനു മുന്നിലുള്ള ശാസ്താംകോട്ട പാറയിൽമുക്ക് സ്വദേശിയുടെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. റോഡരികിലുള്ള കടയുടെ വരാന്തയിൽ സൂക്ഷിച്ചിരുന്ന പേപ്പർ ബോർഡുകളിലാണ് തീ പടർന്നത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് തീ പടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ ഭാഗത്തേക്ക് പടർന്നില്ല.
2017ൽ ഇവിടെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായിരുന്നു.
അന്ന് സമീപ വീടുകളിലേക്കും തീ പടർന്നു. ഒരു സുരക്ഷാ സംവിധാനങ്ങളോ മുൻകരുതലുകളോ കൂടാതെ അലക്ഷ്യമായാണ് ആക്രി സാധനങ്ങൾ ഇവിടെ സൂക്ഷിക്കുന്നത്.പെട്ടെന്ന് തീപിടിക്കാവുന്നതും കേടായതുമായ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങളും പലയിടത്തായി കിടക്കുന്നുണ്ട്.
വലിയ വൈദ്യുതി നിലയങ്ങളിൽ നിന്ന് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളും, 111 കെ.വി ലൈനും കടന്നുപോകുന്നത് ഈ ആക്രിക്കടക്ക് മുന്നിലൂടെയാണ്. സമീപത്തായി നിരവധി വീടുകളും ഇരുചക്രവാഹന ഷോറൂം ഉൾപ്പെടെ സ്ഥാപനങ്ങളുമുണ്ട്.
യഥാസമയം രക്ഷാപ്രവർത്തനം നടന്നതുകൊണ്ടാണ് വലിയ അത്യാഹിതം ഒഴിവായത്. ശാസ്താംകോട്ടയിലെ രണ്ട് യൂനിറ്റിനോടൊപ്പം കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ യൂനിറ്റ് ഫയർഎൻജിനുകളാണ് തീ അണച്ചത്.രക്ഷാപ്രവർത്തനങ്ങൾക്ക് ശാസ്താംകോട്ട അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫിസർ ജി. പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ നേതൃത്വം നൽകി.