കൊല്ലത്ത് ബൈക്ക് യാത്രക്കാരനെയും സുഹൃത്തുക്കളെയും മർദിച്ച സംഘം അറസ്റ്റിൽ
കഴിഞ്ഞ ശനിയാഴ്ച രാത്രി 10ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കാവനാട് സ്വദേശി സുധീഷിനെ അഭിജിത്തും വിഷ്ണുവും ചേർന്ന് തടഞ്ഞു. ബൈക്കിന് ശബ്ദം കൂടുതലാണെന്ന് ആരോപിച്ച് താക്കോൽ ഊരിയെടുത്തു. താക്കോൽ തിരികെ ചോദിച്ച ഇയാളെ വിഷ്ണു കഴുത്തിൽ പിടിച്ച് മുഖത്ത് മർദിച്ചു.
സുഹൃത്ത് അരവിന്ദനെ ബൈക്ക് എടുക്കാനായി ഫോണിൽ വിളിച്ചുവരുത്തിയപ്പോൾ വേണു, ആരോമൽ, വിഷ്ണു, അഭിജിത്ത് എന്നിവർ ചേർന്ന് ക്രൂരമായി മർദിക്കുകയും ബൈക്ക് തല്ലി തകർക്കുകയും ചെയ്തു. കമ്പിവടി കൊണ്ട് സുധീഷിന്റെയും അരവിന്ദന്റെയും തലയിൽ ആകാശ് അടിച്ചു.
ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വന്ന സുഹൃത്തുക്കളായ ഗോകുൽ, കണ്ണൻ, വിഷ്ണു എന്നിവരെയും പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചു. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒമാരായ സലീം വിനോജ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.