കേരള പൊലീസിന്റെ  ഏറ്റവും വലിയ എംഡിഎംഎ വേട്ട; കോയമ്പത്തൂരിൽ 10 കോടിയുടെ ലഹരിമരുന്നുമായി 3 മലയാളികൾ പിടിയിൽ

കോയമ്പത്തൂരിൽ നിന്ന് 10 കോടിയിലേറെ രൂപ വിലമതിക്കുന്ന 12.8 കിലോഗ്രാം എംഡിഎംഎ മലപ്പുറം ജില്ലാ പൊലീസ് പിടികൂടി. കേരള പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന നടപടി, രാജ്യത്തെ വിവിധ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപുലമായ അന്തർസംസ്ഥാന ലഹരിമരുന്ന് ശൃംഖലയിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചത്. അത്യാധുനിക മാർഗങ്ങൾ ഉപയോഗിച്ചാണ് ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

 

മലപ്പുറം:  കോയമ്പത്തൂരിൽ നിന്ന് 10 കോടിയിലേറെ രൂപ വിലമതിക്കുന്ന 12.8 കിലോഗ്രാം എംഡിഎംഎ മലപ്പുറം ജില്ലാ പൊലീസ് പിടികൂടി. കേരള പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന നടപടി, രാജ്യത്തെ വിവിധ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപുലമായ അന്തർസംസ്ഥാന ലഹരിമരുന്ന് ശൃംഖലയിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചത്. അത്യാധുനിക മാർഗങ്ങൾ ഉപയോഗിച്ചാണ് ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കോയമ്പത്തൂരിന് സമീപം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മലപ്പുറം പന്തല്ലൂർ സ്വദേശി ജാബിർ അലി (32), വയനാട് മേപ്പാടി കരിമ്പയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് (32), മലപ്പുറം അനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്.


തമിഴ്നാട് വഴി വൻതോതിലുള്ള എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് സംഘം കോയമ്പത്തൂരിന് സമീപം പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.“കേരള പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. കേരളത്തിലും തമിഴ്നാട്ടിലും യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായാണ് പിടികൂടിയ എംഡിഎംഎ എത്തിച്ചിരുന്നത്,” ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.

പൊലീസ് പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ നിർമിച്ച് ലഹരിമരുന്ന് ഒളിപ്പിച്ചാണ് സംഘം കടത്ത് നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഇന്നോവ കാറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ പൊലീസ് കണ്ടെത്തിയത്. വാഹനത്തിന്റെ ഡോറുകൾക്കുള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. 100 ഗ്രാം മുതൽ 500 ഗ്രാം വരെ തൂക്കമുള്ള പാക്കറ്റുകളിലാക്കി വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവ സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു