'കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; വന്ദേമാതരം മുഴുവന്‍ പാടണമെന്ന്  ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി പാലിക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.

 

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി പാലിക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.

'നാളെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനമാണ്. വന്ദേമാതരം പാടണോ എന്ന കാര്യത്തില്‍ വിഡി സതീശന് ഇപ്പോഴും ഒരു നിശ്ചയം വന്നിട്ടില്ല. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല എന്നാണ് ബഹുമാന്യനായ വിഡി സതീശനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. ഡോ. ബിആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയാണ് കേരളത്തിലുമുള്ളത്. ദേശീയഗീതമായ വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് ഈ രാജ്യത്തിന്റെ നിയമമാണ്. ആ നിയമം പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലാതെ പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയിട്ട് അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്നു വിചാരിച്ചാല്‍, ഈ സ്ഥാനം രാജിവെച്ച് പാണക്കാടിന്റെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത് എന്ന് ഓര്‍മിപ്പിക്കുന്നു.

പാണക്കാട്ടെ കുടുംബം മതേതരമാണെന്നൊക്കെയാണ് കേട്ടുകേള്‍വി. എന്നാലിന്ന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന ഭരണകൂടം കേരളത്തില്‍ വന്നശേഷം, കേരളത്തിലെ ജനസംഖ്യാ അനുപാതത്തില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയ ശേഷം പാണക്കാട് കുടുംബത്തിന്റെ മതേതര മുഖത്തിനും മാറ്റം വന്നെന്ന കാര്യം കേരളം മനസ്സിലാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. അതുകൊണ്ടാണ് വന്ദേമാതരവും സവര്‍ക്കറും എതിര്‍ക്കപ്പെടുന്നത്.

കേരളത്തിന്റെ മതേതര മനസ്സ് ഈ വര്‍ഗീയ സര്‍ക്കാരിനെയും പിന്തിരിപ്പന്‍, രാജ്യവിരുദ്ധ സമീപനങ്ങളെയും തള്ളിക്കളയും. അഴിമതിയും രാജ്യദ്രോഹവുമായി യാതൊരു സന്ധിയുമില്ലാത്ത പാര്‍ട്ടിയാണ് ബിജെപി. നാളെ രാവിലെ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ വന്ദേമാതരം ആദ്യാവസാനം പാടാന്‍ വിഡി സതീശന്‍ തയ്യാറാകണം. അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് വിഡി സതീശനെ ഓര്‍മിപ്പിക്കുന്നു' -എസ് സുരേഷ് പറഞ്ഞു.