കീഴാറ്റൂരിൽ എന്തുസംഭവിക്കുന്നു...? : നിലപാടിലുറച്ച് സുരേഷ് കീഴാറ്റൂർ
കണ്ണൂർ : ദേശീയ പാത വികസനത്തിന്റെ ഭാഗമായി കീഴറ്റൂരിൽ ബൈപാസ് നിർമാണം പുരോഗമിക്കുകയാണ്.വയൽ നികത്തി ദേശീയപാത നിർമിക്കുന്നതിനെതിരെ തദ്ദേശീയരായ ഏതാനും കർഷകരും പരിസ്ഥിതി പ്രവർത്തകരും നടത്തിയ വർഷങ്ങൾ നീണ്ട സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു.
ബൈപാസ് അലൈൻമെന്റിന്റെ ഭാഗമായി ഭൂമി നിർണയത്തിനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ ദേഹത്തു പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് വയൽക്കിളികൾ ചെറുത്തത്.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയുമായി പോലും വയൽക്കിളി പ്രതിനിധികൾ പ്രത്യേക ചർച്ച നടത്തിയെങ്കിലും ദേശീയ പാതാ അലൈൻമെന്റിൽ മാറ്റം വരുത്താൻ അധികൃതർ തയാറായില്ല. നടപടികൾ പൂർത്തിയാക്കി ത്രിഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുവെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഒടുവിൽ വയൽക്കിളി അംഗങ്ങൾ അടക്കം ഭൂരേഖകൾ സമർപ്പിച്ച് നഷ്ടപരിഹാര തുക കൈപ്പറ്റിയതോടെ വയൽക്കിളി സമരത്തിന് തിരശീല വീഴുകയായിരുന്നു.
താൻ ഒരിക്കലും വികസനത്തിന് എതിരല്ല. ദേശിയപാത വികസനം നാടിനു ആവശ്യമാണ്. കീഴറ്റൂരിലെ നെൽവയലുകളും തണ്ണീർ തടങ്ങളും നശിപ്പിച്ച് ദേശിയ പാത നിർമിച്ചാൽ ഉണ്ടാകുന്ന പാരിസ്ഥിധിക ആഗാധമാണ് വയൽകിളികൾ മുന്നോട്ടു വച്ചതു അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായി സുരേഷ് കീഴാറ്റൂർ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
വീടുകൾ നഷ്ടപ്പെടുന്നതിലുപരി നെല്‍വയലുകളും തണ്ണീര്‍തടങ്ങളും ഇല്ലാതാക്കിയുള്ള ബൈപാസ് നിർമാണം ഒരു ഗ്രാമത്തിന്റെ തന്നെ ആവാസ വ്യവസ്ഥയാണ് ഇല്ലാതാക്കുന്നത്.
ഇതുവഴി കാലാവസ്ഥ വ്യതിയാനം അടക്കം പ്രകൃതിയിൽ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്.