മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണനെ അനുശോചിച്ച് കെസി വേണുഗോപാല്‍ എംപി

ആറുതവണ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ അദ്ദേഹം ദേശീയരാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാക്കളില്‍ പ്രമുഖനായിരുന്നു.

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു. ആറുതവണ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ അദ്ദേഹം ദേശീയരാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാക്കളില്‍ പ്രമുഖനായിരുന്നു. മതേതര ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ശക്തമായി പോരാടി. ഉപരിതല ഗതാഗത-വാര്‍ത്താവിനിമയ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരിക്കെ, ഗള്‍ഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് അദ്ദേഹം നല്‍കിയ നേതൃത്വം എക്കാലവും സ്മരിക്കപ്പെടും.

മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായിരുന്ന അദ്ദേഹം ഐക്യരാഷ്ട്രസഭയിലടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന്റെ ശക്തമായ ശബ്ദമായി മാറാനും കഴിഞ്ഞിട്ടുണ്ട്.ആദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.