കേരളത്തിലെ ദേശീയപാത നിർമാണത്തിലെ ഗുരുതര അപാകതകളും ക്രമക്കേടും ; ലോക്സഭയിൽ ആഞ്ഞടിച്ച് കെസി വേണുഗോപാൽ എംപി
കേരളത്തിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഗുരുതരമായ അപാകതകളും ക്രമക്കേടും ലോക്സഭയിൽ ഉന്നയിച്ച് കെസി വേണുഗോപാൽ എംപി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ
കേരളത്തിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഗുരുതരമായ അപാകതകളും ക്രമക്കേടും ലോക്സഭയിൽ ഉന്നയിച്ച് കെസി വേണുഗോപാൽ എംപി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കേരളത്തിൽ കൂരിയാടും അരൂരിലും കൊല്ലത്തും നിർമ്മാണത്തിലിരുന്ന ദേശീപാത തകർന്നുണ്ടായ അപകടങ്ങളും വേണുഗോപാൽ ചൂണ്ടിക്കാട്ടി.ദേശീയപാത നിർമാണത്തിലെ ഗുണനിലവാരക്കുറവും, സബ് കോൺട്രാക്ട് സംവിധാനത്തിലെ അനാസ്ഥയും, സർവീസ് റോഡുകളുടെ ദുരവസ്ഥയും സംബന്ധിച്ച് ഗൗരവമായ പരിശോധനയും സമഗ്രമായ അന്വേഷണവും നടത്തണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണലിന്റെ ഗുണനിലവാരക്കുറവാണ് ഈ അപകടങ്ങളുടെ അടിസ്ഥാന കാരണമെന്നും കെസി വേണുഗോപാൽ ആരോപിച്ചു. വിവിധ റീച്ചുകളിൽ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ ഉപകരാർ ലഭിച്ച കമ്പനികളുടെ മേൽനോട്ടത്തിലാണ് നടത്തുന്നതെന്നും ഇവിടെ പ്രധാന കരാറുകാരൻ പലപ്പോഴും ചിത്രത്തിലേയില്ലെന്നും വേണുഗോപാൽ പറഞ്ഞു. അപകടങ്ങൾ നടന്ന സമയങ്ങളിൽ ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്നും ഇത് ഏറെ ആശങ്കാജനകമാണെന്നും കെസി വേണുഗോപാൽ സഭയിൽ ഉന്നയിച്ചു.വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്ന സർവീസ് റോഡുകളുടെ സ്ഥിതി പരിതാപകരമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
നിർമ്മാണത്തിലെ അപകാത പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി. കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് റോഡ് നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ സ്ഥല പരിമിതി ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തനത്തിലുണ്ടായ വീഴ്ചയും ഗതാഗത നിയന്ത്രണത്തിൽ അലംഭാവം ഉണ്ടായതായും മന്ത്രി സമ്മതിച്ചു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തുന്നതിനും നിർമ്മാണ മേഖലയിൽ താത്കാലിക ക്രമീകരണമായി ഒരുക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.