സാധാരണക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനെ പിആര്‍ ഗിമ്മിക്കെന്ന് ആക്ഷേപിക്കുന്നതെന്തിന്..?, കെ സി വേണുഗോപാലിനെതിരെ നടക്കുന്നത് സംഘടിത ആക്രമണം

കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന പ്രതിപക്ഷ ആരോപണത്തിനിടെ എഐസിസി ജനറല്‍

 

കേരളവും രാജ്യം അറിയുന്ന ഒരു ദേശീയ നേതാവ് തൊഴിലാളികള്‍ക്ക് ഒപ്പം ഇരിക്കുന്നതിനോ, അവര്‍ നല്‍കിയ ഭക്ഷണം കഴിക്കുന്നതിനോ, അവരോട് സംസാരിക്കുന്നതിനോ ആര്‍ക്കാണ് ഇത്രയേറെ പ്രയാസം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന പ്രതിപക്ഷ ആരോപണത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ സംഘടിത സൈബര്‍ ആക്രമണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നതിനുശേഷമാണ് ഒരുവിഭാഗം വേണുഗോപാലിനെ ആക്ഷേപിച്ച് രംഗത്തെത്തിയത്.

ഒരു ജനപ്രതിനിധി തന്റെ വോട്ടര്‍മാരോട് ഒരല്‍പ്പസമയം ചെലവൊഴിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച അമ്പരപ്പിക്കുന്നതാണ്. രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ആ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ആശങ്കയുണ്ട്. അത് ദേശീയതലത്തിലും പാര്‍ലമെന്റിലും ശക്തമായി പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നിയിച്ചിട്ടുണ്ട്. ആലപ്പുഴ എംപി കൂടിയായ കെസി വേണുഗോപാല്‍ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി പാര്‍ലമെന്റില്‍ സംസാരിക്കുന്നതും കണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ടാണ് സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ തൊഴിലുറപ്പ് തൊഴിലാളികളുമായി കുശലാന്വേഷണം നടത്തുന്ന കെസി വേണുഗോപാലിന്റെ ചിത്രം കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ തന്റെ പേജില്‍ പങ്കുവെച്ചത്. ഒപ്പം അവരുടെ അവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കുകയുണ്ടായി.

കേരളവും രാജ്യം അറിയുന്ന ഒരു ദേശീയ നേതാവ് തൊഴിലാളികള്‍ക്ക് ഒപ്പം ഇരിക്കുന്നതിനോ, അവര്‍ നല്‍കിയ ഭക്ഷണം കഴിക്കുന്നതിനോ, അവരോട് സംസാരിക്കുന്നതിനോ ആര്‍ക്കാണ് ഇത്രയേറെ പ്രയാസം. ഇതെല്ലാം പി.ആര്‍ ഗിമ്മിക്കുകളെന്ന് ആക്ഷേപിക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

വേണുഗോപാലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസും തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന നടപടികള്‍ക്കെതിരെ പ്രക്ഷോഭ പാതയിലാണ്. ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ സംഘടനാ തലത്തില്‍ നടത്തിയ ശേഷമാണ് അദ്ദേഹം തൊഴിലാളികളോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയാനെത്തിയത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ശബ്ദമാകുന്ന നേതാക്കളെ ആക്രമിച്ച് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.