നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത : വിമർശനവുമായി കെസി വേണുഗോപാൽ എംപി
ഡൽഹി : പ്രചരണത്തിനുള്ള ദിവസങ്ങൾ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്.
എന്നാൽ വോട്ടെണ്ണൽ മെയ് നാലാം തീയതിയാണ്. കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാൻ വേണ്ടിയാണ്. അതുപോലെ കോൺഗ്രസിന്റെ പ്രചാരകരായ നേതാക്കന്മാർക്ക് പരിമിതി ഏർപ്പെടുത്താനും വേണ്ടിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മുൻപും ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തീയതികളുടെ കാര്യത്തിൽ ഇത്തരം സമീപനങ്ങൾ കണ്ടിട്ടുണ്ട്. ഒരു നാലുദിവസം നീട്ടിവെച്ചതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സമീപനത്തിൽ വളരെയേറെ ദുരൂഹതകൾ ഉണ്ട്. ഇത് കൊണ്ട് കോൺഗ്രസിന് ഭയം ഒന്നുമില്ല. കോൺഗ്രസ് തയ്യാറാണെന്നും 25 ദിവസം കഴിഞ്ഞാൽ കേരളത്തിൽ ഭരണം മാറുമെന്നും കെസി വേണുഗോപാൽ എംപി പറഞ്ഞു.
ഭൂരിപക്ഷം സിറ്റിംഗ് എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അതിനാൽ അവരുടെ സ്ഥാനാർത്ഥി പട്ടികയിൽ അത്ഭുതമോ പുതുമയോയില്ല. കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിൽ ഭാഗമായവരാണ് അവരെല്ലാം. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന സർക്കാരാണ് കേരളത്തിലെ ഇടതുമുന്നണിയുടേതെന്നും കെസി വേണുഗോപാൽ പറഞ്ഞു.