തിരുവല്ലയിലെ ചരിത്ര പ്രസിദ്ധമായ കവിയൂർ മഹാദേവ ക്ഷേത്രം ജീർണാവസ്ഥയിലേക്ക് 

​​​​​​​

ചരിത്ര പ്രസിദ്ധമായ കവിയൂർ മഹാദേവ ക്ഷേത്രം അധികൃതരുടെ അവഗണനയിൽ നാശോന്മുഖം ആകുന്നുവെന്ന് ഭക്തജനങ്ങൾ. കാലപ്പഴക്കം കൊണ്ടും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തത് മൂലവും ക്ഷേത്ര ഗോപുരവും മണ്ഡപങ്ങളും ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.  ക്ഷേത്ര പുനരുദ്ധാരണം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് ഭക്തജനങ്ങൾ

 

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ കവിയൂർ മഹാദേവ ക്ഷേത്രം അധികൃതരുടെ അവഗണനയിൽ നാശോന്മുഖം ആകുന്നുവെന്ന് ഭക്തജനങ്ങൾ. കാലപ്പഴക്കം കൊണ്ടും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തത് മൂലവും ക്ഷേത്ര ഗോപുരവും മണ്ഡപങ്ങളും ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.  ക്ഷേത്ര പുനരുദ്ധാരണം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് ഭക്തജനങ്ങൾ.

നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവുമുള്ള ക്ഷേത്രമാണ് അധികൃതരുടെ അവഗണന മൂലം ജീർണാവസ്ഥയിലേക്ക് നീങ്ങുന്നത്. കാലാകാലങ്ങളായി നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കവിയൂർ മഹാദേവ ക്ഷേത്രത്തിന്റെ  ജീർണാവസ്ഥയ്ക്ക് പ്രധാന കാരണം. ശബരിമലയും ആറന്മുളയും കഴിഞ്ഞാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഏറ്റവും അധികം വരുമാനം ലഭ്യമാകുന്ന ക്ഷേത്രം കൂടിയാണിത്. 

ക്ഷേത്രത്തിനുള്ളിലെ കുളം കാടുകയറി നശിച്ച നിലയിലാണ്. മാലിന്യങ്ങൾ കുന്നു കൂടി കിടക്കുന്നതിനാൽ കുളത്തിലെ വെള്ളം ഉപയോഗശൂന്യമായി മാറി. ക്ഷേത്രത്തിന് ചുറ്റുമുള്ള വലിയ മതിൽ കെട്ടുകൾ പല ഭാഗങ്ങളിലും ഇതിനോടകം ഇടിഞ്ഞുവീണ നിലയിലാണ്. തന്ത്രി മഠവും ജീർണാവസ്ഥ നേരിടുകയാണ്. ക്ഷേത്രത്തിന്റെ ജീർണാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഓംബുഡ്സ്മാന് അടക്കം നിരവധി പരാതികൾ നൽകിയതായും ഭക്തർ പറയുന്നു. 

എന്നാൽ നാളിതുവരെയായും യാതൊരു നടപടിയും സ്വീകരിക്കുവാൻ അധികൃതർ തയ്യാറായില്ല എന്നും പരാതിയുണ്ട്.  ക്ഷേത്രത്തിലെ വരുമാനത്തിൽ മാത്രമാണ് ദേവസ്വം ബോർഡിന് കണ്ണ് എന്നും ഭക്തർ ആരോപിക്കുന്നു. അധികൃതരുടെ കടുത്ത അനാസ്ഥയ്ക്ക് എതിരെ വരും ദിനങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനാണ് ഭക്തജനങ്ങളുടെ തീരുമാനം.