കാസർഗോഡ് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

 

കാസർഗോഡ്: പടന്നയിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കായലിലേക്ക് ഒറ്റയ്ക്ക് മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരൻ. നാട്ടുകാർ കായലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ദിവാകരൻ സ്വന്തം ചെറുവള്ളത്തിൽ കായലിലേക്ക് പോയത്. ഉച്ചയായിട്ടും ഇയാൾ തിരിച്ചുവരാതായതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലിൽ കായലിന്റെ തീരത്തുനിന്ന് ദിവാകരന്റെ തോണി കണ്ടെത്തി.

പിന്നാലെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് കായലിൽ വലയിട്ട് തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദിവാകരന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പടന്നയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.