യുഡിഎഫ് ഭരണകാലയളവിൽ കണ്ണൂർ കോർപറേഷൻ വികസനത്തോട് മുഖം തിരിച്ചു നിന്നു : മുഖ്യമന്ത്രി
സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം സഞ്ചരിക്കാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കണ്ണൂർ കോർപറേഷൻ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കണ്ണൂർ : സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം സഞ്ചരിക്കാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കണ്ണൂർ കോർപറേഷൻ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കോർപറേഷൻ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ സമാപന റാലിയും പൊതുയോഗവും കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളോട് നിഷേധാത്മകമായ നിലപാടാണ് കോർപറേഷൻ സ്വീകരിച്ചത്. റോഡ് വികസനത്തിന് സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് ഇതിനെതിരെ മുൻ മേയർ തന്നെ സമരത്തിനിറങ്ങി.
തെക്കി ബസാർ മേൽപ്പാലം, കുടിവെള്ള പദ്ധതി, വയോജനങ്ങൾക്കുള്ള വിശ്രമ കേന്ദ്രം, ലൈഫ് മിഷൻ തുടങ്ങി ഒട്ടേറെ പദ്ധതികൾക്കു നേരെ കഴിഞ്ഞ അഞ്ചു വർഷം മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു ഭരണസമിതി' സംസ്ഥാന സർക്കാരിൻ്റെ വികസന കുതിപ്പിനൊപ്പം കേരളമാകെ ചേർന്നുനിൽക്കുമ്പോഴാണ് കണ്ണൂർകോർപറേഷൻ ഈ നിലപാട് സ്വീകരിച്ചത്. 2016 ൽ കണ്ണൂർ ജവഹർസ്റ്റേഡിയത്തിന് കായിക വകുപ്പ് 10 കോടി അനുവദിച്ചതാണെന്നും എന്നാൽ അതു സ്വീകരിക്കാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവ്യത്തികൾ അതിവേഗം നടപ്പിലാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണമാണ് കണ്ണൂരിൽ വേണ്ടത്.
വികസന പ്രവ്യത്തികൾ നടപ്പിലാക്കാൻ സന്നദ്ധത കാണിക്കുന്ന മണ്ഡലത്തിലെ എം.എൽ.എയും മന്ത്രിയുമാണ് രാമചന്ദ്രൻ കടന്ന പള്ളി. എന്നാൽ മന്ത്രിയുമായി സഹകരിക്കാൻ യു.ഡി. എഫ് ഭരണസമിതി തയ്യാറായില്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കണ്ണൂരിൽ നടപ്പിലാക്കാൻ ഒരു മാസ്റ്റർ പ്ളാൻ തന്നെ എൽ.ഡി.എഫ് തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളോട് പറഞ്ഞാൽ അതു നടപ്പിലാക്കുമെന്നും നടപ്പിലാക്കുന്നതേ എൽ.ഡി.എഫ് പറയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുയോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സത്യൻ മൊകേരി തുടങ്ങിയവർ പ്രസംഗിച്ചു.