ദേവികയെ കൊന്നത് തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങൾ പുറത്ത്. വിവാഹം കഴിക്കണമെന്ന ദേവികയുടെ ഭീഷണി
 

കണ്ണൂർ: പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങൾ പുറത്ത്. വിവാഹം കഴിക്കണമെന്ന ദേവികയുടെ ഭീഷണി കാരണമാണ് കൊല നടത്താൻ കാരണമായതെന്നാണ് പ്രതിയിൽ നിന്നും പോലീസിൽ ലഭിച്ച മൊഴി. ചൊവ്വാഴ്ച രാവിലെ സതീഷിന്റെ ഭാര്യയെ വിളിച്ചും ശല്യം ചെയ്തിരുന്നു. വിവാഹമോചനം നടത്തി തനിക്കൊപ്പം താമസിക്കണം എന്നാണ് ദേവിക സതീഷിനോട് ആവശ്യപ്പെട്ടത്.

ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (സബീഷ്-34) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ  കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു  താമസം. ചൊവ്വാഴ്ച രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. 

പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു. ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധർ എത്തിയ ശേഷമാണു മുറി തുറന്നത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.