കലൂര്‍ സ്റ്റേഡിയം അപകടം, കേസ് നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കലൂർ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍, കേസിലെ തുടർനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

 

അപകടത്തെ തുടർന്ന് 47 ദിവസത്തോളം ഉമ തോമസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ എംഎല്‍എയുടെ തിരിച്ചുവരവ് അത്ഭുതകരമാണെന്നാണ് ചികിത്സിച്ച ഡോക്ടർമാർ അന്ന് വ്യക്തമാക്കിയത്.

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍, കേസിലെ തുടർനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമ ജനീഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ പാലാരിവട്ടം പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

കഴിഞ്ഞ ഡിസംബർ 29-നാണ് 12,000 പേർ പങ്കെടുത്ത മെഗാ നൃത്ത പരിപാടിക്കിടെ കലൂർ സ്റ്റേഡിയത്തില്‍ അപകടമുണ്ടായത്. വിഐപി ഗാലറിയിലെ ഇരിപ്പിടത്തിലേക്ക് പോകുന്നതിനിടെ കാല്‍വഴുതി ഉമ തോമസ് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ക്ക് ബലമില്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. കൊച്ചി കോർപറേഷൻ, ജിസിഡിഎ, പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് പരിപാടി നടത്തിയതെന്നും, ഇതിന് അനുമതി നല്‍കിയ കോർപറേഷനും ജിസിഡിഎയും ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് എംഎല്‍എ നിയമനടപടി ആരംഭിച്ചത്.

അപകടത്തെ തുടർന്ന് 47 ദിവസത്തോളം ഉമ തോമസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ എംഎല്‍എയുടെ തിരിച്ചുവരവ് അത്ഭുതകരമാണെന്നാണ് ചികിത്സിച്ച ഡോക്ടർമാർ അന്ന് വ്യക്തമാക്കിയത്.