കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്റെ മേല്‍വിലാസവുമാണ്; ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി കെ സുധാകരൻ 

നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിവാദത്തിനിടെ വൈകാരിക പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

 

 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിവാദത്തിനിടെ വൈകാരിക പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായാണ്  കെ സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചത്. താന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുണ്ടാകുമെന്ന് കെ സുധാകരന്‍ എംപി പറയുന്നു.

കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്റെ മേല്‍വിലാസവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ലെന്നും സുധാകരന്‍ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം 

കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.

ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി

കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.''

കണ്ണൂരില്‍ താൻ മത്സരിക്കുമെന്ന് 100 ശതമാനം ഉറപ്പാണെന്ന കെ. സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടയെന്ന താക്കീതായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് നല്‍കിയത്. മത്സരിക്കുന്നതിൽ അനുകൂല നിലപാടില്ലാത്തതിനാല്‍ ദേശീയനേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് കെ സുധാകരന്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകുമെന്ന് സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.കണ്ണൂരില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടന്നത്. കെ സുധാകരന് പകരം ആര് മത്സരിക്കുമെന്നുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമൃത രാമകൃഷ്ണന്‍, ടി ഒ മോഹനന്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. എംപിമാരില്‍ സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ കൂടുതല്‍ നേതാക്കള്‍ അവകാശവാദവുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സണ്ണി ജോസഫ് അനുനയ ചര്‍ച്ച നടത്തിയത്. കെ സുധാകരന് കൂടി താൽപര്യമുള്ള സ്ഥാനാർത്ഥിയെ നിർത്തി പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ഹൈക്കമാൻഡ് കെ.പി.സി.സി ക്ക് നൽകിയ നിർദ്ദേശം ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് , എ . ഐ.സി.സി വക്താവ് ഷ മാ മുഹമ്മദ് എന്നിവരാണ് ഒത്തുതീർപ്പ് സ്ഥാനാർത്ഥികളായി വരാൻ സാധ്യതയുള്ളത്.