സീറ്റുമില്ല, കാശും പോയി..! സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍

 

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍. ഈ പോസ്റ്ററുകളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. 2500 ഫ്ളക്സ്  ബോര്‍ഡുകളും അടിച്ചിരുന്നു. മന്ത്രി വിഎന്‍ വാസവനെതിരെ ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് ജോസഫ് വാഴയ്ക്കനെയാണ് കോണ്‍ഗ്രസ് തുടക്കം മുതലേ സജീവമായി പരിഗണിച്ചിരുന്നത്.

അവസാനഘട്ടത്തില്‍ ജോസഫ് വാഴയ്ക്കനോട് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങാന്‍ നേതാക്കള്‍ സൂചന നല്‍കിയിരുന്നുവെന്ന് ജോസഫ് വാഴയ്ക്കന്റെ അനുയായികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്ററുകള്‍ അച്ചടിച്ചത്. സമയക്കുറവ് കണക്കിലെടുത്ത് വേഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണ് പോസ്റ്ററുകളെല്ലാം പ്രഖ്യാപനം വരുന്നതിനു മുമ്പേ അടിച്ചത്.

കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചാലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മണ്ഡലത്തിന്റെ പേരു വെക്കാതെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ രണ്ടു മണ്ഡലങ്ങളിലും ജോസഫ് വാഴയ്ക്കന് സീറ്റു ലഭിച്ചില്ല. ഇതോടെ അച്ചടിച്ച പോസ്റ്ററുകള്‍ ഉപയോഗശൂന്യമായി. വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അനുയായികള്‍ പറഞ്ഞു.