തിരുവനന്തപുരത്തേക്കും അഹമ്മദാബാദിലേക്കും ജസീറ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിക്കുന്നു
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസമേകി ജസീറ എയർവേയ്‌സ് തിരുവനന്തപുരം, അഹമ്മദാബാദ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 30 മുതൽ പുനരാരംഭിക്കുന്നു. അൽ-ഖൈസുമാഹ് വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുകയെന്ന് കമ്പനി അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസമേകി ജസീറ എയർവേയ്‌സ് തിരുവനന്തപുരം, അഹമ്മദാബാദ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 30 മുതൽ പുനരാരംഭിക്കുന്നു. അൽ-ഖൈസുമാഹ് വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ ബരത്തൻ പസുപതി വ്യക്തമാക്കി. ഈദ് അൽ ഫിത്തർ കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 20 മുതൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 13,000-ത്തിലധികം യാത്രക്കാർ ജസീറ എയർവേയ്‌സിനെ ആശ്രയിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ തിരുവനന്തപുരത്തിനും അഹമ്മദാബാദിനും പുറമെ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും ജസീറ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് ജസീറയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
യാത്രക്കാരുടെ സൗകര്യാർത്ഥം ചെക്ക്-ഇൻ നടപടികളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മിഷ്‌റിഫിലെ ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സിലാണ് (ഹാൾ 8) നിലവിൽ ചെക്ക്-ഇൻ നടപടികൾ നടക്കുന്നത്. അവിടെ നിന്ന് പ്രത്യേക ബസ് സർവീസ് വഴി യാത്രക്കാരെ അൽ-ഖൈസുമാഹ് വിമാനത്താവളത്തിലേക്ക് എത്തിച്ചായിരിക്കും യാത്ര തുടരുക. ഈ പുതിയ ക്രമീകരണങ്ങൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ഉപകാരപ്രദമാകും.