ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് അപരാധമെന്ന പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കയ്യടി വാങ്ങാന്‍ ; വി മുരളീധരന്‍ 

നിരവധി വൈസ് ചാന്‍സര്‍മാര്‍ ഇത്തരം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

 

''ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് ഇവര്‍ പറയുമോ''

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് അപരാധമെന്ന മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കയ്യടി വാങ്ങാനാണെന്ന് വി മുരളീധരന്‍ എംഎല്‍എ. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വലിയ അപരാധമാണെന്ന് എങ്ങനെ പറയുമെന്നും ആര്‍എസ്എസ് നിരോധിച്ച സംഘനയാണോ എന്നും അദ്ദേഹം ചോദിച്ചു. വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് എങ്ങനെ അപരാധമാകുമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയടക്കം പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് ഇവര്‍ പറയുമോയെന്നും രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആര്‍എസ്എസെന്നും പറഞ്ഞ അദ്ദേഹം ഏത് മാനദണ്ഡ പ്രകാരമാണ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും ചോദിച്ചു. നിരവധി വൈസ് ചാന്‍സര്‍മാര്‍ ഇത്തരം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

അടിയന്തരാവസ്ഥ നടപ്പിലാക്കിയ പാര്‍ട്ടിയാണ് മുഖ്യമന്ത്രി വി ഡി സതീശന്റേത്. ജമാഅത്തെയെ വെള്ളപൂശിയ ആളാണ് അദ്ദേഹം. അവരെ അങ്ങോട്ട് പോയി കണ്ടയാളാണ് പ്രതിപക്ഷ നേതാവ്. വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുന്നതിലൂടെ ഇനി ആരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്നതാണ് ഉദ്ദേശമെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും വി മുരളീധരന്‍ പറഞ്ഞു. മാപ്പു പറയേണ്ടത് ഇത്തരം പ്രസ്താവനകള്‍ നടത്തിവരാണെന്നും വി മുരളീധരന്‍ പറഞ്ഞു. വിസിമാര്‍ നിയമവിരുദ്ധമായിട്ടാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതെങ്കില്‍ മുഖ്യമന്ത്രി നടപടിയെടുക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് മാപ്പു പറയേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.