പോറ്റിയെ കേറ്റിയത് മന്ത്രിയല്ല, തന്ത്രി; ശബരിമലയില്‍ നടന്നത് എന്താണെന്ന് കോടതി കണ്ടെത്തും: കെ ബി ഗണേഷ് കുമാര്‍

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ പല ഒഴുക്കുകളും സംഭവിക്കും. അത് പണ്ടും സംഭവിച്ചിരുന്നു

 

'ഞങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ കേസില്‍ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നത്.

ശബരിമലയില്‍ പോറ്റിയെ കേറ്റിയത് മന്ത്രിയല്ല തന്ത്രിയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തില്‍ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

'ഞങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ കേസില്‍ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പല ഒഴുക്കുകളും സംഭവിക്കും. അത് പണ്ടും സംഭവിച്ചിരുന്നു. പ്രചാരണങ്ങളില്‍ പങ്കെടുക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഒറ്റ അനൗണ്‌സ്‌മെന്റാണ് ഉള്ളത്. അത് ശബരിമലയാണ്. പോറ്റിയെ കേറ്റിയെ എന്ന പാട്ട് ഇനി സോണിയ ഗാന്ധി മാത്രമേ പാടാന്‍ ഉള്ളൂ', ഗണേഷ് കുമാര്‍ പറഞ്ഞു.

ശബരിമലയില്‍ നടന്നത് എന്താണെന്ന് കോടതി കണ്ടെത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. യുഡിഎഫ് മതവികാരം ഇളക്കി വിടുന്നുവെന്നും ബിജെപിയെക്കാള്‍ അപകടകരമായ രീതിയിലാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും മന്ത്രി വ്യക്തമാക്കി. ബിജെപിക്ക് കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്നും ശബരിമല, ശബരിമല എന്ന് മാത്രമാണ് ഇവര്‍ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.