പിണറായി വിജയന് പാര്‍ട്ടി ഇത്രയധികം ഇളവുകള്‍ കൊടുത്തത് ശരിയായില്ല, എം വി ഗോവിന്ദന്റെ ഓരോ വാര്‍ത്താസമ്മേളനവും ജനങ്ങളെ ശത്രുക്കളാക്കി മാറ്റി ; കോഴിക്കോട് ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമര്‍ശനം

നൂറുകണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്ന അവസ്ഥ ഉണ്ടാക്കിയെന്നും വിമര്‍ശനം.

 

വെള്ളാപ്പള്ളിയുമായുള്ള സൗഹൃദം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തി.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന് പാര്‍ട്ടി ഇത്രയധികം ഇളവുകള്‍ കൊടുത്തത് ശരിയായില്ല. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കും. വെള്ളാപ്പള്ളിയുമായുള്ള സൗഹൃദം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തി. എം വി ഗോവിന്ദന്റെ ഓരോ വാര്‍ത്താസമ്മേളനവും ജനങ്ങളെ ശത്രുക്കളാക്കി മാറ്റി. നൂറുകണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്ന അവസ്ഥ ഉണ്ടാക്കിയെന്നും വിമര്‍ശനം.

മന്ത്രിസഭയില്‍ മന്ത്രിമാര്‍ തമ്മില്‍ ഈഗോ ക്ലാഷ് ഉണ്ടായിരുന്നു. മുഹമ്മദ് റിയാസ്, ബാലഗോപാല്‍, എം ബി രാജേഷ്, പി രാജീവ്, തുടങ്ങിയവര്‍ തമ്മില്‍ ഏകോപനം ഇല്ലാത്തത് വെളിവായി. 6 സീറ്റുകള്‍ കോഴിക്കോട്ട് മോശം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തോല്‍വി ഏറ്റുവാങ്ങി. ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് പാര്‍ട്ടിക്കാരോട് പോലും മോശമായി പെരുമാറി. കുന്നമംഗലം കോഴിക്കോട് നോര്‍ത്ത് പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളില്‍ ജയസാധു ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെ വീണ്ടും മത്സരിക്കാന്‍ അനുവദിച്ചു.

45 ലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ ഭൂരിഭാഗം പേരും കടുത്ത വിമര്‍ശനം ഉന്നയിച്ചു. ലിന്റോ ജോസഫ് കെ എം രാധാകൃഷ്ണന്‍ കെ ടി കുഞ്ഞി കണ്ണന്‍ തുടങ്ങിയ നേതാക്കള്‍ ശക്തമായ വിമര്‍ശനമാണ് യോഗത്തില്‍ നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് പി കെ ബിജു പങ്കെടുത്തു. ടി പി രാമകൃഷ്ണന്റെയും മുഹമ്മദ് റിയാസിന്റെയും സാന്നിധ്യത്തിലായിരുന്നു കടുത്ത വിമര്‍ശനം.