`പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലം'; മുഖ്യമന്ത്രി വിഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി ജിന്റോ ജോണ്‍

ഭയമില്ലാതെ സത്യം പറയാന്‍ അധികാരപ്രീതിക്കായി കണ്ണിറുക്കി അടയ്ക്കുന്നവരുടെ ഇടയില്‍ കുട്ടികള്‍ തന്നെ വേണമെന്നും പോസ്റ്റില്‍ പറയുന്നു.

 

സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തിലും കടുത്ത വിമര്‍ശനവുമായി ജിന്റോ ജോണ്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി എറണാകുളത്തെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലമാണെന്ന് ജിന്റോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ മാധ്യമ വക്താവും, എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമാണ് ജിന്റോ ജോണ്‍.

 രാഷ്ട്രീയ അല്‍ഷിമേഴ്സ് ബാധിക്കുന്നവര്‍ക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാര്‍ കൂടിയുണ്ടെങ്കില്‍ ന്യായീകരിച്ച് കാലം പോക്കാം. അധികാരമൊഴിയുമ്പോള്‍ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാന്‍ കുട്ടികള്‍ വേണം. അപ്രഖ്യാപിത അംഗത്വ വിലക്കുള്ള ചില സംവിധാനങ്ങള്‍ തയാറാക്കുന്ന ലിസ്റ്റുകളില്‍ എന്തുകൊണ്ട് ആക്ഷേപ കാരണമായ പേരുകള്‍ കയറിക്കൂടി എന്ന് പരിശോധിക്കപ്പെടണം. എത്ര പുസ്തകങ്ങള്‍ വായിച്ചു, എത്ര ഉത്തരങ്ങള്‍ കാണാതെ പഠിച്ചെഴുതി എന്നതൊന്നുമല്ല, എത്ര ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ പ്രാപ്തരായി എന്നതാണ് വിദ്യാഭ്യാസത്തിന്റെ മികവെന്നും ഭയമില്ലാതെ സത്യം പറയാന്‍ അധികാരപ്രീതിക്കായി കണ്ണിറുക്കി അടയ്ക്കുന്നവരുടെ ഇടയില്‍ കുട്ടികള്‍ തന്നെ വേണമെന്നും പോസ്റ്റില്‍ പറയുന്നു.

സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തിലും കടുത്ത വിമര്‍ശനവുമായി ജിന്റോ ജോണ്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ വിയര്‍ത്ത് പണിയെടുത്തവരെയും തെരുവില്‍ പോരാടിയവരെയും അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്നായിരുന്നു വിമര്‍ശനം.