പരസ്പരം വിവാഹം പോലും സമ്മതിക്കാത്തവര്‍ മുസ്ലിം വിരോധത്തിന്റെ പേരില്‍ ഒന്നിക്കുന്നത് ശരിയല്ല ; സമസ്ത നേതാവ് നൈസര്‍ ഫൈസി കൂടത്തായി

 

എല്ലാവരും ഐക്യപ്പെടണം. ജാതി പറയരുത്, ജാതി ചിന്തിക്കരുത്.

 

കുടുംബ ബന്ധം ചേര്‍ക്കാന്‍ പോലും അയിത്തം പ്രകാരം മാറ്റി നിര്‍ത്തപ്പെടുന്നവര്‍ മുസ്ലിം വിരോധത്തിന്റെ പേരില്‍ ഐക്യപ്പെടുന്നത് ശരിയല്ല.

 എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യനീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ വിവാദ പ്രസ്താവനയുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം വിരോധത്തിന്റെ പേരില്‍ നായര്‍-ഈഴവ ഐക്യം ഉണ്ടാകരുതെന്ന് സമസ്ത നേതാവ് പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകന്‍ ഉണ്ടെങ്കില്‍ എസ്എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കുമോയെന്നും പരസ്പരം വിവാഹം പോലും സമ്മതിക്കാത്തവര്‍ മുസ്ലിം വിരോധത്തിന്റെ പേരില്‍ ഒന്നിക്കുന്നത് ശരിയല്ലെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

'ഐക്യം പറയുന്ന ആളുകള്‍ അതിന് വേണ്ടി ചെയ്യേണ്ട സാമാന്യ ഫോര്‍മുലയുണ്ട്. ഈഴവ ജാതിക്കാരനാണ് വെള്ളാപ്പള്ളിയെങ്കില്‍ സങ്കല്‍പ്പിച്ചുപറയട്ടെ, മകനെക്കൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ മകളെ വിവാഹം കഴിപ്പിച്ച് മാതൃക സ്ഥാപിക്കുവാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കുമോ? ഐക്യം അവിടെ നിന്നും ആവട്ടെ. കെട്ടിച്ചുകൊടുക്കാന്‍ പോലും, കുടുംബ ബന്ധം ചേര്‍ക്കാന്‍ പോലും അയിത്തം പ്രകാരം മാറ്റി നിര്‍ത്തപ്പെടുന്നവര്‍ മുസ്ലിം വിരോധത്തിന്റെ പേരില്‍ ഐക്യപ്പെടുന്നത് ശരിയല്ല. എല്ലാവരും ഐക്യപ്പെടണം. ജാതി പറയരുത്, ജാതി ചിന്തിക്കരുത്.

മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ വേദിയില്‍ സമസ്ത പ്രമേയം അവതരിപ്പിച്ചു. സമാധാനത്തിനും സാഹോദര്യത്തിനും കേളികേട്ട കേരളക്കരയില്‍ വര്‍ഗീയത വളര്‍ത്തുവാന്‍ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമായി മാറുന്ന സജി ചെറിയാന്‍ മതേതര പ്രദേശത്ത് മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ട വ്യക്തിയാണെന്നും കേരളീയരെ അപമാനിക്കുന്ന തന്റെ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നുവെന്നുമാണ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നത്.