പ്രായമായ ആളല്ലേ, ആരോഗ്യ പ്രശ്നമില്ലേ , കേസ് ഒഴിവാക്കണമെന്ന് ഇടനിലക്കാരുടെ നിരന്തര സമ്മര്‍ദ്ദം ; പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ പൊലീസും കേസെടുക്കാന്‍ വൈകിയെന്ന് അതിജീവിത

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി

 

കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്

പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തി. കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്. ഈ സമ്മര്‍ദ്ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തക പറയുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

'എന്തിന് പരാതിയുമായി മുന്നോട്ട് പോകണം. കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ച് പരാതിയില്‍ നിന്നും പിന്മാറിക്കൂടെ എന്നാണ് ചോദിക്കുന്നത്'- അതിജീവിത പറഞ്ഞു. ഈ സമ്മര്‍ദ്ദം താങ്ങാനാവാത്തതാണ്.  തുടക്കം മുതല്‍ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടെത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി. പലതവണ പൊലീസില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചുവെന്നും കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നും അതിജീവത കുറ്റപ്പെടുത്തി.