രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങള്‍ ; വിവാദ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഉറച്ചുനിന്ന് കാന്തപുരം

സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്.

 

ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതന്‍മാര്‍ മതവിധികള്‍ പറയുന്നത്.

സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങള്‍. ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതന്‍മാര്‍ മതവിധികള്‍ പറയുന്നത്. സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്. അതുകൊണ്ട് തന്നെ സമസ്ത പണ്ഡിതന്‍മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാന്‍ സ്‌കൂളില്‍ നടന്ന സമസ്ത സെന്റിനറി സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യപുരുഷന്മാര്‍ക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍ വലിയ വിവാദമായിരുന്നു. നബിദിന റാലിയുടെ ഭാഗമായി എത്തിയ ആള്‍ക്കൂട്ടത്തില്‍ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെ പ്രകോപിപ്പിച്ചത്. മത ആഘോഷങ്ങളില്‍ അതിര്‍വരമ്പ് ലംഘിക്കരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലറില്‍ പറഞ്ഞത്. പരിപാടികള്‍ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാര്‍ക്കിടയില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങള്‍ കൂട്ടിചേര്‍ക്കരുതെന്നും മഹല്ലുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലുണ്ടായിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കം രംഗത്തെത്തിയിരുന്നു.