ശബരിമല ആടിയ ശിഷ്ടം നെയ് വിൽപ്പനയിലെ  ക്രമക്കേട്; കീഴ് ശാന്തി അറസ്റ്റില്‍

ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്

 

മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന്‍ ആയിരുന്നു സുനില്‍ കുമാര്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍ കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍.  ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന്‍ ആയിരുന്നു സുനില്‍ കുമാര്‍. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ശബരമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടില്‍ 36 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂടെ ദേവസ്വം ബോര്‍ഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്.