മലങ്കര ടൂറിസം പദ്ധതിയിലെ ക്രമക്കേട്; വ്യക്തിഹത്യക്കുള്ള ശ്രമം, അന്വേഷണത്തോട് സഹകരിക്കും: റോഷി അഗസ്റ്റിന്‍

വളരെ സുതാര്യമായിട്ടുള്ള പദ്ധതിയാണിതെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

 

വരുമാനത്തിന്റെ വിഹിതമാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്.

മലങ്കര ടൂറിസം പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം വ്യക്തിഹത്യക്കുള്ള ശ്രമമാണെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ .തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കുമെന്നും തന്നെ മോശമാക്കാന്‍ നടത്തിയ നീക്കമാണിതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇറിഗേഷന്‍ ടൂറിസം പദ്ധതി സംസ്ഥാനത്ത് ആദ്യമായി രൂപപ്പെടുത്തിയതാണ്. പാരിസ്ഥിതിക സൗഹൃദപരമായിട്ടുള്ള ടൂറിസം പദ്ധതിയാണിത്. സര്‍ക്കാര്‍ ഇതില്‍ ഒരു രൂപ പോലും മുടക്കുന്നില്ല.

റവന്യൂ വരുമാനം കണ്ടെത്തികൊണ്ടുവരികയാണ്. 96.5 ശതമാനം ലാഭം സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യമാണ്. വരുമാനത്തിന്റെ വിഹിതമാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ടെന്‍ഡറിന് മൂന്ന് ഘട്ടങ്ങളിലായി പരസ്യം നല്‍കിയിരുന്നു.നാടിന്റെ വികസനം മുന്നില്‍ കണ്ടാണ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും വളരെ സുതാര്യമായിട്ടുള്ള പദ്ധതിയാണിതെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
മലങ്കര ടൂറിസം പദ്ധതിയില്‍ 112 കോടിയുടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ അന്വേഷണം നടത്തുന്നത്.