കാട്ടുപന്നികളെ ഇല്ലാതാക്കാന്‍ തീവ്രയത്‌ന പരിപാടി

മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിനായുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനം വകുപ്പ്. ആരംഭഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കുള്ള തീവ്രയത്‌ന പരിപാടിയാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്

 

'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീനി സംഘര്‍ഷ ലഘൂകരണവും' എന്നാണ് പരിപാടിയുടെ പേര്

തിരവനന്തപുരം: മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിനായുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനം വകുപ്പ്. ആരംഭഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കുള്ള തീവ്രയത്‌ന പരിപാടിയാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പരിപാടി 31-നാണ് കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുക.

'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീനി സംഘര്‍ഷ ലഘൂകരണവും' എന്നാണ് പരിപാടിയുടെ പേര്.പരിപാടിയുടെ ഭാഗമായി മനുഷ്യന് ഭീഷണിയായി നാട്ടിലേക്കിറങ്ങുന്ന മുഴുവന്‍ കാട്ടുപന്നികളെയും ഉന്മൂലനം ചെയ്യും. ഇതിനായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്.

കാട്ടുപന്നികള്‍ താമസമാക്കിയ കാടുപിടിച്ച സ്ഥലങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡനുള്ള അധികാരം ഉപയോഗിച്ചാണ് പരിപാടി നടപ്പിലാക്കുക. യുവജന ക്ലബുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ഷൂട്ടര്‍മാര്‍, വനംവകുപ്പ് ഉദ്യാഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുക.