സംസ്ഥാനത്ത് ഇൻഫ്ലുവൻസ പടരുന്നു

 

 മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം ഗുരുതരമായി ഉയരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 4 ചൊവ്വാഴ്ച മാത്രം 115 പേർ ചികിത്സ തേടി. നാല് ദിവസത്തിനിടെ 3 ഇൻഫ്ലുവൻസ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം ബാധിക്കുകയും 31 പേർ മരിക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ ആകെ 70 പേരാണ് ഇൻഫ്ലുവൻസ മൂലം മരണപ്പെട്ടത്.

ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന എച്ച്1എൻ1 കേസുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 2,771 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 42 പേർ മരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് നിലവിലെ രോഗവ്യാപനം. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ നഗരപ്രദേശങ്ങളിലും രോഗബാധ അതിവേഗം ഉയരുകയാണ്.

കാലാവസ്ഥയിലെ മാറ്റവും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും വൈറസ് അന്തരീക്ഷത്തിൽ കൂടുതൽ സമയം തങ്ങിനിൽക്കാൻ കാരണമാകുന്നു. സ്‌കൂളുകളിലും മറ്റ് തിരക്കേറിയ പൊതുസ്ഥലങ്ങളിലും വൈറസ് വേഗത്തിൽ പടരുന്നുണ്ട്. പനി, കടുത്ത ശരീരവേദന, ജലദോഷം. ഇവ സാധാരണ പനിയാണെന്ന് കരുതി അവഗണിക്കരുത്. പ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും മുതിർന്ന പൗരന്മാരും മാസ്‌ക് ധരിക്കണം. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ ഉറപ്പാക്കണം. ഇൻഫ്ലുവൻസയ്ക്ക് പുറമെ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും കുറവില്ല. പ്രതിദിനം നൂറോളമാളുകൾക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. വെള്ളപ്പൊക്ക ദുരന്തത്തിന് ശേഷം എലിപ്പനി പടരാൻ വലിയ സാധ്യതയുണ്ട്. തിരിച്ചറിയാൻ വൈകിയാൽ എലിപ്പനി ജീവന് തന്നെ ഭീഷണിയാകും.