പ്രണയം നടിച്ചു വലയിലാക്കി : കണ്ണൂരിൽ 17 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് റിമാൻഡിൽ

കോഴിക്കോട്ടെ ഹോട്ടലിൽ നിന്നു പരിചയപ്പെട്ട 17 കാരിയെ പ്രണയം നടിച്ചു വലയിലാക്കി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ  ഇരിട്ടി അയ്യൻകുന്ന് സ്വദേശിയായ യുവാവ് റിമാൻഡിൽ

 


ഇരിട്ടി : കോഴിക്കോട്ടെ ഹോട്ടലിൽ നിന്നു പരിചയപ്പെട്ട 17 കാരിയെ പ്രണയം നടിച്ചു വലയിലാക്കി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ  ഇരിട്ടി അയ്യൻകുന്ന് സ്വദേശിയായ യുവാവ് റിമാൻഡിൽ.കച്ചേരിക്കടവ് കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദി(29) നെയാണ് നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ നടക്കാവ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.


കോഴിക്കോട് നഗരത്തിൽ അശോകപുരത്തെ ഹോട്ടൽ ജീവനക്കാരനായ പ്രതി ഹോട്ടലിൽ ജ്യൂസ് കുടിക്കാൻ എത്തിയ കുറ്റിക്കാട്ടൂർ സ്വദേശിയായ പെൺകുട്ടിയെ സ്നേഹം നടിച്ചു പ്രതിയുടെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതി ലൈംഗികമായി പീഡിപ്പിച്ചു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി. വീണ്ടും ഹോട്ടലിൽ എത്തിയപ്പോൾ പ്രതി പെൺകുട്ടിക്ക് താമസിക്കാൻ അരയിടത്തുപാലത്ത് സ്ഥലം ഒരുക്കി. രാത്രി ഹോസ്റ്റലിൽ നിന്ന് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവാക്കിയെന്ന് പൊലീസ് പറഞ്ഞു.

നാലു മാസം മുൻപ് വീട്ടിലേക്ക് പോയ കുട്ടിക്ക് കഴിഞ്ഞ ദിവസം വയറു വേദന വന്നതിനെത്തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗർഭിണിയായതറിഞ്ഞത്. പ്രായം കുറവായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് നൽകി. 

പ്രാഥമിക അന്വേഷണത്തിൽ പീഡനം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കഴിഞ്ഞ ദിവസം നടക്കാവിനു കൈമാറി. തുടർന്ന് നടക്കാവ് എസ്ഐ എൻ. ലീലയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ പാളയത്തെ ലോഡ്ജിൽ നിന്നു പിടികൂടിയത്. ചോദ്യം ചെയ്തതിൽ പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.