അനധികൃത പച്ചമണ്ണ് ഖനനം ; 3 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

 

പത്തനംതിട്ട : നിരന്തരമായി അനധികൃത പച്ചമണ്ണ് ഖനനംനടത്തുന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു, മൂന്നു പേർ അറസ്റ്റിൽ. വടശ്ശേരിക്കരകുമ്പളാംപൊയ്കയിൽ സ്വകാര്യവ്യക്തിയുടെ വസ്തുവിൽ അനധികൃത ഖനനം നടത്തിക്കൊണ്ടിരുന്ന ജെ സി ബിയും രണ്ട് ടിപ്പറുകളുമാണ് ഡാൻസാഫ്സംഘവും മലയാലപ്പുഴ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചെ പിടികൂടിയത്. ജില്ലാ
പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരമാണ് നടപടി. അനുമതി പത്രമോ മറ്റോ ഇല്ലാതെയാണ് ഖനനവും കടത്തും നടന്നുകൊണ്ടിരുന്നത്.

കുമ്പളാംപൊയ്കയിലെ തടിമില്ലിന് സമീപമുള്ള വസ്തുവിൽ നിന്നും ജെ സി ബിയിൽ മണ്ണ് നീക്കി ടിപ്പറുകളിൽ നിറച്ചുകൊണ്ടിരിക്കവേയാണ് ജില്ലാ
പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമെത്തി വാഹനങ്ങൾ തടഞ്ഞത്. ഒരു ടിപ്പറിൽ പച്ചമണ്ണ് കയറ്റിയനിലയിലും മറ്റൊന്നിൽ നിറക്കുന്ന നിലയിലുമാണ് പിടിച്ചെടുത്തത്. ജെ സി ബി ഓപ്പറേറ്റർ വടശ്ശേരിക്കര തലച്ചിറ ഏറം തെക്കുമല മോടിയിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ രമേശ്‌ (62), ടിപ്പർ
ഡ്രൈവർമാരായ സീതത്തോട് നീലിപിലാവ് കട്ടച്ചിറ അജയഭവനം വീട്ടിൽ ഗോപിയുടെ മകൻ അജയൻ (40),കുമ്പളാoപൊയ്ക നരിക്കുഴി രേവതി നിവാസിൽ
ശശിയുടെ മകൻ ഷൈജു (44) എന്നിവരാണ് അറസ്റ്റിലായത്.

ഡാൻസാഫ് എസ് ഐ അജി സാമൂവൽ, ഏ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ് എന്നിവരും, മലയാലപ്പുഴ
പോലീസ് സ്റ്റേഷനിലെ ഏ എസ് ഐ മനോജ്‌, സി പി ഓ അഖിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. തുടർ നടപടികൾക്കായി വാഹനങ്ങൾ മെയിനിങ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്ക് പോലീസ് കൈമാറി.