ഇടുക്കി പീഡനക്കേസ്: ആദ്യ വിധി – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  പ്രതിക്ക് 10 വർഷം കഠിനതടവ്

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘംചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ വിചാരണ പൂർത്തിയായ ആദ്യകേസിൽ പ്രതിക്ക്‌ 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. കുടയത്തൂർ പുളിമൂട്ടിൽ അനസ് ഷംസുദ്ദീനെ (31)-ആണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവനുഭവിക്കണം

 

തൊടുപുഴ : ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘംചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ വിചാരണ പൂർത്തിയായ ആദ്യകേസിൽ പ്രതിക്ക്‌ 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. കുടയത്തൂർ പുളിമൂട്ടിൽ അനസ് ഷംസുദ്ദീനെ (31)-ആണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവനുഭവിക്കണം. വിചാരണകാലയളവിൽ തടവിൽ കഴിഞ്ഞ 93 ദിവസം ശിക്ഷാ കാലാവധിയിൽ നിന്നും ഇളവുചെയ്യും.


ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിക്ക്‌ മൂന്നുലക്ഷം രൂപ നൽകണമെന്ന് കോടതി നിർദേശിച്ചു. അതിജീവിതയുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ അടിസ്ഥാനമാക്കി മതിയായ നഷ്ടപരിഹാരം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ നിർദേശം നൽകി. തൃശ്ശൂർ പോക്‌സോ കോടതി സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പയസ് മാത്യുവിനെ സർക്കാരാണ് ഈ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. പെൺകുട്ടി ദിവസവേതനത്തിന് ജോലിചെയ്തിരുന്ന വ്യാപാരസ്ഥാപനത്തിലെ സഹപ്രവർത്തകനായ അനസ് 2021 ഏപ്രിൽ 21-ന് പീഡിപ്പിച്ചെന്നാണ് കേസ്.

ജോലി വാഗ്ദാനംചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന്റെ പേരിൽ 28 കേസുകളിലാണ് വിചാരണ തുടരുന്നത്. തൊടുപുഴ പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്‌പെക്ടർമാരായ വി.സി.വിഷ്ണുകുമാർ, ശിവകുമാർ, സുമേഷ് സുധാകരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കൂട്ടബലാത്സംഗം ഉൾപ്പെടെ 28 കേസുകളിലായി 25-ഓളം പ്രതികളാണുള്ളത്. എല്ലാ കേസിലും പ്രത്യേകം കുറ്റപത്രം സമർപ്പിക്കുകയും ബാക്കി കേസുകളുടെ വിചാരണ സെഷൻസ് കോടതിയിൽ നടന്നുവരുകയുമാണ്.