സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിന് കീഴില്‍ താന്‍ ജോലി നല്‍കിയിട്ടുണ്ട് ; വെളിപ്പെടുത്തി ജി സുധാകരന്‍

രാഷ്ട്രീയക്കാര്‍ സംശുദ്ധമായ പൊതുപ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും ജി. സുധാകരന്‍ ആവശ്യപ്പെട്ടു.

 

തന്റെ കുടുംബത്തിലെ ആര്‍ക്കും ജോലി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് താന്‍ ജോലി നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരന്‍. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിന് കീഴില്‍ ജോലി നല്‍കിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്നാല്‍ തന്റെ കുടുംബത്തിലെ ആര്‍ക്കും ജോലി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യമൊന്നും മാധ്യമങ്ങള്‍ കാണില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയര്‍ന്നുവന്നതായി സുധാകരന്‍ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോര്‍ട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

രാഷ്ട്രീയക്കാര്‍ സംശുദ്ധമായ പൊതുപ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും ജി. സുധാകരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാല്‍ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.അമ്പലപ്പുഴയില്‍ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയാണ് ജി. സുധാകരന്റെ പരാമര്‍ശങ്ങള്‍.