ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന് തോന്നി; മഞ്ചേശ്വരം ഇരട്ടക്കൊലപാതക പ്രതിയുടെ മൊഴി

 

കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ് ഉമ്മര്‍ ഫാറൂഖിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.

 

പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെയുണ്ടായ ഇരട്ടക്കൊലപാതകത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ ധമനിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. ബന്ധു ഷേക്ക് അബ്ബയുടെ മരണത്തിന് കാരണം വലതു തുടയില്‍ ആഴത്തിലുണ്ടായ മുറിവില്‍നിന്ന് രക്തം വാര്‍ന്നു പോയതും തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ്. കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ് ഉമ്മര്‍ ഫാറൂഖിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.

പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന തോന്നലാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അക്രമം നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചതായി പൊലീസിന് സൂചനയുണ്ട്.

തിങ്കളാഴ്ച്ച വൈകിട്ടാണ് കുടുംബ വഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകള്‍ ജുമൈല(18) മരിച്ചത്. പിന്നാലെ ആക്രമണത്തില്‍ പരിക്കേറ്റ ബന്ധു മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയും(53) മരിച്ചു. ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.