സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താന്‍ പറയാം ; എന്തിനാണ് ധൃതിയെന്ന് ശിവന്‍കുട്ടിയോട് രാജീവ് ചന്ദ്രശേഖര്‍

ഡീല്‍ ആരോപണങ്ങള്‍ ശ്രദ്ധ തിരിക്കാനാണെന്നും ആര്‍ക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീല്‍ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

 

സംവാദത്തിനുള്ള സമയം താന്‍ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താന്‍ പറയാമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. ശിവന്‍കുട്ടിയോട് വെയ്റ്റ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വര്‍ഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താന്‍ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സത്യന്‍ നഗര്‍ പള്ളിയില്‍ ഓശാന ശുശ്രൂഷകളില്‍ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ഡീല്‍ ആരോപണങ്ങള്‍ ശ്രദ്ധ തിരിക്കാനാണെന്നും ആര്‍ക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീല്‍ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.ബിജെപി ആണ് എ ടീം എന്ന് എല്ലാവരും സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ബിജെപിയെ കുറിച്ച് വിഷം കുത്തിവച്ചതിനാല്‍ അതിനെ മറികടക്കാനായിരുന്നു ഔട്ട് റീച്ചുകള്‍. മലയാളികള്‍ക്ക് എവിടെ പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാന്‍ ബിജെപി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ചോദിച്ചത്. ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യവും നട്ടെല്ലും ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംവാദം നടക്കുകയാണെങ്കില്‍ വി ശിവന്‍കുട്ടി മാത്രം പോരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തില്‍ തിയതി മാറ്റാന്‍ തയ്യാറാണെന്ന് ഇടത് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി പറഞ്ഞു. 29-ാം തീയതി അസൗകര്യമാണെങ്കില്‍ മാറ്റാം, രാജീവ് ചന്ദ്രശേഖര്‍ സ്ഥലവും തീയതിയും പറയട്ടെ എന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. പരസ്യ സംവാദം നടത്തിയാല്‍ രാജീവ് ചന്ദ്രശേഖറിന് പൂജ്യം ആയിരിക്കും മാര്‍ക്കെന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വി ശിവന്‍കുട്ടി പരിഹസിച്ചു.