ഭക്തർക്ക് ആശ്വാസമേകി സന്നിധാനത്തെ ഹോമിയോ ആശുപത്രി

കഠിനമായ മലകയറ്റത്തിനുശേഷം സന്നിധാനത്ത് എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വലിയ ആശ്വാസമാണ് സർക്കാർ ഹോമിയോ ആശുപത്രി ഒരുക്കുന്ന സൗജന്യ ചികിത്സാ സഹായം.

 

ശബരിമല  : കഠിനമായ മലകയറ്റത്തിനുശേഷം സന്നിധാനത്ത് എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വലിയ ആശ്വാസമാണ് സർക്കാർ ഹോമിയോ ആശുപത്രി ഒരുക്കുന്ന സൗജന്യ ചികിത്സാ സഹായം. ദീർഘദൂര യാത്രയുടെയും കാലാവസ്ഥാ മാറ്റത്തിന്റെയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന തീർത്ഥാടകർക്കും ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും ഈ കേന്ദ്രം വലിയൊരു ആശ്രയമാണ്. ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തി ചികിത്സ തേടുന്നത്.

രണ്ട് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. രണ്ട് ഫാർമസിസ്റ്റുമാർ, രണ്ട് അറ്റൻഡറുമാർ, ഒരു ക്ലീനർ എന്നിവരടങ്ങുന്ന ജീവനക്കാരും സേവനസന്നദ്ധരായി മുഴുവൻ സമയവും ഇവിടെയുണ്ട്. 

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾക്കാണ് ഭൂരിഭാഗം തീർത്ഥാടകരും ചികിത്സ തേടിയെത്തുന്നത് . ഇതിനുപുറമേ യാത്രയ്ക്കിടയിലെ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും അലർജി പോലുള്ള ത്വക്ക് രോഗങ്ങൾക്കും  ധാരാളം പേർ ചികിത്സ തേടുന്നു. 

പലവിധ പ്രതിരോധ മരുന്നുകളുടെ വിതരണവും ആശുപത്രി വഴി നടക്കുന്നുണ്ട്. അതോടൊപ്പം ശ്വാസംമുട്ടൽ അനുഭവിക്കുന്നവർക്കായി നെബുലൈസേഷൻ സൗകര്യവും ആവി വലിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെറിയ പരിക്കുകൾ പറ്റുന്നവർക്കായി  ഡ്രസ്സിംഗ് ചെയ്യാനുള്ള സേവനവും കേന്ദ്രത്തിൽ സൗജന്യമായി ലഭ്യമാണ്. സന്നിധാനത്തെ വലിയ നടപ്പന്തൽ ആരംഭിക്കുന്ന ഭാഗത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.