ഹയർ സെക്കൻഡറി തസ്തിക നിർണയം നടത്താൻ സർക്കാർ
പത്തനംതിട്ട: സംസ്ഥാനത്തെ ഹയർ സെക്കൻഡറിയിൽ തസ്തിക നിർണയം നടത്താൻ സർക്കാർ തീരുമാനം . കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തസ്തിക നിർണയം നടത്താൻ തീരുമാനയിച്ചത് .
ഹയർ സെക്കൻഡറി സ്കൂളുകളിൽ 25 കുട്ടികളിൽ താഴെ വിദ്യാർഥികൾ പഠിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബാച്ചുകൾ രണ്ടു ഡസനോളം. നാലുവർഷത്തെ കണക്കെടുത്താൽ കുട്ടികളില്ലാതെ പൂട്ടിയ ഹയർ സെക്കൻഡറി ബാച്ചുകളും നിരവധിയുണ്ട്.
25 കുട്ടികളെങ്കിലും ഇല്ലാത്ത ബാച്ചുകളിൽ തസ്തികകൾ ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇത്തരത്തിലുള്ള തസ്തിക നിർണയം ജില്ലയിലെ നല്ലൊരു വിഭാഗം ഹയർ സെക്കൻഡറി അധ്യാപകരെ ആശങ്കയിലാഴ്ത്തും.
പുതിയ നിയമനങ്ങൾ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖലയിൽ നിലവിലെ അധ്യാപകരിൽ പലർക്കും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. എന്നാൽ, തസ്തിക നിർണയം വഴി പുനഃക്രമീകരിക്കുമെന്നാണ് വിശദീകരണം. എയ്ഡഡ് മേഖലയിൽ ഇത് എത്രമാത്രം പ്രാവർത്തികമാകുമെന്നതു പ്രശ്നമാണ്. ഇതേവരെ സംസ്ഥാനത്തെ പത്താംക്ലാസ് വരയൊണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി തസ്തിക നിർണയം നടത്തിയിരുന്നത്.
ഹയർ സെക്കൻഡറിയിൽ പുതിയ എയ്ഡഡ് സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും കണക്കുകൾ ശേഖരിച്ചിരുന്നുവെങ്കിലും തസ്തിക നിലനിർത്തുന്നതിന് ഇത് ആവശ്യമായിരുന്നില്ല. ഇനി തസ്തികകൾ നിലനിർത്തുന്നതിനും കുട്ടികളുടെ എണ്ണം അടിസ്ഥാനമാകുകയാണ്.