തമിഴ്‌നാട്ടിൽ ഡ്രൈ ഡേ പ്രഖ്യാപിക്കാന്‍ കേരളത്തിന് എന്ത് അധികാരം?  മദ്യനിരോധനത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള അതിർത്തിയിൽ സംസഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയ മദ്യനിരോധനത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി ചോദ്യം ചെയ്തത്.

 

കൊച്ചി:  തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള അതിർത്തിയിൽ സംസഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയ മദ്യനിരോധനത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മീഷനും അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുമളിയിലെ ബാറുടമയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

'ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് എവിടെ നിന്നാണ് അധികാരം ലഭിക്കുന്നത്? അബ്കാരി നിയമത്തിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വ്യവസ്ഥയുണ്ടോ? തമിഴ്നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എന്ത് നിയമപരമായ അധികാരമാണുള്ളത്', ഹൈക്കോടതി ചോദിച്ചു. നിയമ സാധുത ബോധ്യപ്പെടുത്തിയാല്‍ മാത്രം തീരുമാനം അംഗീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.