കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; എസ് ആര്‍ ഉദയകുമാറിന്റെ  ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും കാര്‍ വാങ്ങാനും ചെലവിട്ട തുക ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എസ് ആര്‍ ഉദയകുമാറിനു വേണ്ടി ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും പുതിയ കാര്‍ വാങ്ങാനുമായി 28.44 ലക്ഷം രൂപ ചെലവിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണ്. ചട്ടങ്ങള്‍ മറികടന്ന് ഇത്തരത്തില്‍ പണം ചെലവഴിച്ചതിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി

 

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എസ് ആര്‍ ഉദയകുമാറിനു വേണ്ടി ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും പുതിയ കാര്‍ വാങ്ങാനുമായി 28.44 ലക്ഷം രൂപ ചെലവിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണ്. ചട്ടങ്ങള്‍ മറികടന്ന് ഇത്തരത്തില്‍ പണം ചെലവഴിച്ചതിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉന്നമനമായിരിക്കണം ബോര്‍ഡിന്റെ ലക്ഷ്യം. പണം ചെലവഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.

സെക്രട്ടേറിയറ്റില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഉദയകുമാറിനായി അനുവദിച്ച ബി1 ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാന്‍ വന്‍തുക ചെലവിട്ടതായാണ് ആരോപണം. ഉപയോഗത്തിലുണ്ടായിരുന്ന കാര്‍ മാറ്റി 14.63 ലക്ഷത്തിന് പുതിയ കാര്‍ വാങ്ങി. നവീകരണ കരാര്‍ ഏറ്റെടുത്തയാള്‍ക്ക് 12.78 ലക്ഷം നല്‍കാനുണ്ടെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഭരണസമിതി അംഗീകരിച്ച പ്രകാരമാണ് തുക ചെലവിട്ടതെന്നാണ് ബോര്‍ഡ് കോടതിയെ അറിയിച്ചത്. ഭക്തനായ കെ ബി സുമോദ് അടക്കമുള്ളവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.