കനത്ത മഴയെ തുടർന്ന് പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്, എല്ലാവരും ജാഗ്രത പാലിക്കണം : എം എം മണി
സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി എം എം മണി. കനത്ത മഴയെ തുടർന്ന് പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.
ദേവികുളം : സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി എം എം മണി. കനത്ത മഴയെ തുടർന്ന് പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏവരും ഒറ്റക്കെട്ടായി മുന്നോട്ട് ഇറങ്ങണമെന്നും എം എം മണി ആവശ്യപ്പെട്ടു.
എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സംസ്ഥാനത്തെമ്പാടുമുണ്ടായ കനത്ത മഴയെ തുടർന്ന് പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏവരും ഒറ്റക്കെട്ടായി മുന്നോട്ട് ഇറങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.
പ്രളയകാലത്തെ ഓർമ്മപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സംസ്ഥാനത്ത് പലയിടത്ത് നിന്നും വരുന്നത്. വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവഗുരുതരമാണ്. പല ജില്ലകളിലും തോരാമഴയാണ് പെയ്യുന്നത്. മൂന്ന് പേരാണ് ഇതിനോടകം മഴക്കെടുതിയിൽ മരിച്ചത്. കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടി. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും മരിച്ചു.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കൽ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് പന്പയിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്.