കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ മഴയുടെ സ്വഭാവത്തിൽ വീണ്ടും മാറ്റം. വടക്കൻ കേരളം കേന്ദ്രീകരിച്ച് മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിൽ മഴയുടെ സ്വഭാവത്തിൽ വീണ്ടും മാറ്റം. വടക്കൻ കേരളം കേന്ദ്രീകരിച്ച് മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കടലും പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കർണാടക തീരത്തും സമാനമായ സാഹചര്യം തുടരും.
വിപുലമായ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെ ഉയരാം. ഇതുകൂടാതെ കൊങ്കൺ, ഗോവ, കന്യാകുമാരി തീരങ്ങൾ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, തെക്കുപടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അപകടസാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു. കാലാവസ്ഥയിലെ ഈ മാറ്റം ഗൗരവത്തോടെ കാണണമെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിരമാലകളുടെയും കാറ്റിന്റെയും തീവ്രത കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.