കനത്ത മഴ : കേരളത്തിൽ മരണം ആറായി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് മരണം ആറായി. രണ്ടു പേരെ കാണാതായി. അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനു നിവാസിൽ അശോകൻ (56) കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂരിൽ കാൽവഴുതി തോട്ടിൽ വീണ വയോധിക മരിച്ചു. ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ ചന്ദ്ര വിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ പൊടിയമ്മയാണ് (80) മരിച്ചത്.
ഞായറാഴ്ച രാത്രി 7.30ഓടെയാണ് അപകടം സംഭവിച്ചത്. തോടിനുമുകളിലെ സ്ലാബിൽ ചവിട്ടിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
അതേസമയം, കോട്ടയം മുണ്ടക്കയത്ത് മണിമലയാറ്റിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകനെ (46) മണിമലയാറ്റിൽ കാണാതായി.