ഉയര്‍ന്ന ചൂട് ; ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാൻ ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്. ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം ഉയര്‍ന്ന ചൂടിന് പിന്നാലെ മൊത്ത വൈദ്യുതി ഉപഭോഗത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 11.34 കോടി യൂണിറ്റാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണിത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം 5947 മെഗാവാട്ടായി ഉയര്‍ന്നു.