ആരോഗ്യമേഖലയെ യാതൊരു കാരണവശാലും സ്വകാര്യ മേഖലയ്ക്ക് അടിയറവ് വയ്ക്കില്ല : മന്ത്രി വീണ ജോർജ്

 സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്ന കാലഘട്ടത്തിൽ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളാണ് അതിനുള്ള കൃത്യമായ മറുപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.
 

 സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്ന കാലഘട്ടത്തിൽ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളാണ് അതിനുള്ള കൃത്യമായ മറുപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കളമശ്ശേരി മെഡിക്കൽ കോളേജിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ആരോഗ്യമേഖലയെ യാതൊരു കാരണവശാലും സ്വകാര്യ മേഖലയ്ക്ക് അടിയറവ് വയ്ക്കില്ലെന്നും, സർക്കാർ ആശുപത്രികളിലെ മികച്ച അനുഭവങ്ങളിലൂടെ ജനങ്ങൾ നുണപ്രചാരണങ്ങളെ അതിജീവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും ഒരു വർഷം ഏകദേശം 1,600 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി മാത്രം ചെലവഴിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് സർക്കാർ ആശുപത്രികളിൽ സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാണ്. പൊതുജനാരോഗ്യ മേഖലയിലെ ഈ വൻ മുന്നേറ്റം സർക്കാരിന്റെ വികസന നയങ്ങളുടെ തെളിവാണെന്നും, സാധാരണക്കാരുടെ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.